തിരുവനന്തപുരം:ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് തമിഴ്നാടിനെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കട്ടപ്പന എം.ഐ ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിനീയർ നൽകിയ വിവരം പ്രകാരം തമിഴ്നാടിന്റെ ഭാഗമായ പെരിയാർ ഡാമിന്റെ സർപ്ളസ് ഷട്ടറുകൾ 1,22,000 ക്യൂസെക്സ് ജലം പുറന്തള്ളാൻ പര്യാപ്തമായ രീതിയിൽ പ്രവർത്തനക്ഷമമാണ്. 23000 ക്യുസക്സ് ജലം പുറന്തള്ളിയപ്പോൾ 2018-ൽ ഉണ്ടായ നാശനഷ്ടങ്ങളുടെ അനുഭവങ്ങൾ നമുക്കറിയാം. അതിനാൽ ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തിര നടപടികൾ ഉണ്ടാകണമെന്നും തമിഴ്നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.ഷട്ടറുകൾ തുറക്കുന്നതിനു ചുരുങ്ങിയത് 24 മണിക്കൂർ മുമ്പ് കേരള സർക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെത്തുടർന്ന് മുല്ലപ്പെരിയാർ റിസർവോയറിന്റെ ക്യാച്മെന്റ് ഏരിയയിൽ ജല നിരപ്പ് വളരെ വേഗത്തിൽ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ കാര്യമാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷൺമുഖന് കത്തയച്ചു.
വരുന്ന രണ്ടു ദിവസങ്ങൾ ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ കൂടുതൽ ശക്തമാകുമെന്നാണ് കരുതുന്നത്. നിലവിൽ റിസർവോയറിലേയ്ക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്സും, ടണൽ വഴി പുറന്തള്ളുന്ന അളവ് 1,650 ക്യൂസെക്സും ആണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുല്ലപ്പെരിയാർ ഡാമിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മി.മീ-ഉം 157.2 മി.മീ-ഉം മഴയാണ്. ഈ സമയത്തിനുള്ളിൽ 7 അടിയാണ് ജലനിരപ്പ് ഉയർന്നത്. അതിനിയും ഉയരാനാണ് സാധ്യത.
INDIANEWS24 TVPM DESK