ചെന്നൈ:ഭാരതത്തിന്റെ വിശ്രുത ഹൃദയ നാദം നിലച്ചു.ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും തരംഗം സൃഷ്ടിച്ച അനശ്വര ഗായകന് എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു.പാടാനിരുന്ന ഒത്തിരി ഗാനങ്ങള്‍ ബാക്കിയാക്കിയാണ് എസ് പി ബി വിട പറയുന്നത്.കോവിഡ് ബാധിച്ച് ചെന്നൈ എംജിഎം ഹെൽത്ത് കെയറിൽ ചികിൽസയിലായിരുന്ന എസ് പി ബാലസുബ്രഹ്മണ്യം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്.അദ്ദേഹത്തിനു 74 വയസായിരുന്നു.ഭാര്യ: സാവിത്രി യാണ് ഭാര്യ.ഗായകനായ എസ് പി ബി ചരൺ, [പല്ലവി എന്നിവര്‍ മക്കളാണ്.
1966 ഡിസംബർ 15 നാണ് പിന്നണി ഗായകനായി അരങ്ങേറ്റം. എസ് പി കോദണ്ഡപാണിയുടെ‘ശ്രീ ശ്രീ മര്യാദ രാമണ്ണ ‘ തെലുങ്കു സിനിമയിൽ ഹരിഹരനാരായണോ, ഏമിയേ വിന്ത മോഹം എന്നീ ഗാനങ്ങൾ പാടി.‘ കടൽപ്പാലം’ എന്ന സിനിമയിൽ വയലാർ എഴുതി ദേവരാജൻ സംഗീതം നൽകിയ‘ഈ കടലും മറുകടലും’ എന്ന പാട്ടിലുടെ മലയാളത്തിൽ അരങ്ങേറി.
ഗായകനുള്ള ദേശീയ അവാർഡ് ആദ്യമായി ലഭിച്ചത് ശങ്കരാഭരണത്തിലെ പാട്ടുകളിലൂടെ. ആറു തവണ ദേശീയ പുരസ്കാരം തേടിയെത്തി. രാജ്യം 2011ൽ പത്മഭൂഷൻ നൽകി ആദരിച്ചു. മികച്ച അഭിനേതാവായും തിളങ്ങി. 72 സിനിമകളില്‍ വേഷമിട്ടു. 46 സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു.
ഇക്കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പേടിക്കേണ്ടതില്ലെന്നും എല്ലാം നിയന്ത്രണവിധേയമാണെന്നും അറിയിച്ച് ഗായകൻ തന്നെ ആശുപത്രിയിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. സ്ഥിതി വഷളായതിനെ തുടർന്ന് 14ന് വെന്റിലേറ്ററിലേക്ക് മാറ്റി.
ആന്ധ്രയിലെ നെല്ലൂരിൽ ഹരികഥാ കാലക്ഷേപ കലാകാരനായ എസ് പി സാംബമൂർത്തിയുടെയും ശകുന്തളമ്മയുടെയും മകനായി 1946 ജൂൺ നാലിന് ജനനം. എൻജിനീയറാകാൻ ആഗ്രഹിച്ച എസ് പി ബി യാദൃഛികമായാണ് സംഗീത ലോകത്തെത്തിയത്. എൻഞ്ചിനീയറിങ് പഠിക്കുന്ന കാലത്ത് പാട്ടു മത്സരത്തിൽ എസ് ജാനകിയുടെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ പ്രചോദനമാണ് സിനിമയിലേക്ക് വഴി തുറന്നത്.