കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നു കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഗുരുതര പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.ഇടക്കാല ആശ്വാസമായാണ് തുക അനുവദിച്ചത്. മരിച്ച പൈലറ്റിന്റെയും സഹപൈലറ്റിന്റെയും കുടുംബത്തിന് അർഹമായ ധനസഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.അപകടത്തില്‍പെട്ട എയര്‍ഇന്ത്യാ എക്സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക്ബോക്സുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.അപകടസമയത്ത് എയര്‍പോര്‍ട്ട് അധികൃതരും പ്രാദേശിക ഭരണകൂടങ്ങളും സമയബന്ധിതമായി ഇടപെട്ടുവെന്നും ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചുവെന്നും വ്യോമയാന മന്ത്രി വിലയിരുത്തി.പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി.മുരളീധരനും സംഭവസ്ഥലം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.
കരിപ്പൂർ വിമാനദുരന്തം അത്യന്തം നിർഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ സംബന്ധിച്ച് വിശദമായ പരിശോധന നടക്കുന്നുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചികിത്സയിൽ കഴിയുന്നവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. അപകടത്തിൽപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.അപകടം നടന്ന സ്ഥലവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.
14 മുതിർന്നവരും നാല് കുട്ടികളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. മരണപ്പെട്ടവരെയെല്ലാം തിരിച്ചറിയാനായി. 149 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ 23 പേർ ഗുരുതരാവസ്ഥയിലാണ്. 16 ആശുപത്രികളിലായാണ് രോഗികൾ ചികിത്സയിലുള്ളത്. പൈലറ്റിന്റെയും കോപൈലറ്റിന്റെയും മൃതദേഹം എയർ ഇന്ത്യ കൊണ്ടുപോകും. മരിച്ചവരിൽ ഒരാൾക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിൽ അതിശയകരമായ മികവാണ് നാട്ടുകാരും ഉദ്യോഗസ്ഥരും കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ , രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ എന്നിവരാണ് സംഘത്തിലുള്ളത്.
INDIANEWS24 KOZHIKKODE DESK