ട്വന്റി20 ലോകകപ്പ് ഒരു സിനിമാക്കഥ പോലെയെന്നു പറഞ്ഞാല്‍ അല്‍ഭുതപ്പെടേണ്ടതില്ല.സിനിമയേയും വെല്ലുന്ന വിജയമാണ് വെസ്റ്റിന്‍ഡീസ് പിടിച്ചടക്കിയിരിക്കുന്നത്.കളിക്കുശേഷം ലോകക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന കരീടം ഏറ്റുവാങ്ങുമ്പോള്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ഡാരെന്‍ സമ്മിയുടെ വാക്കുകളില്‍ ഉണ്ടായിരുന്നു ഒരുമാസത്തിലേറെ നീണ്ടുനിന്ന ഈ വലിയ കഥയുടെ ആത്മാവ് മുഴുവന്‍.
കണ്ണീര് തോര്‍ന്ന് കിനാവ് സഫലമായതിന്റെ ഒരു മുഴുനീള അനുഭവം ചെറിയ പ്രസംഗത്തില്‍ ശുഭാപ്തി വിശ്വാസത്തിന്റെ പ്രതീകമായ സമ്മി ഒതുക്കി തീര്‍ക്കുമ്പോള്‍ ഈ കൂട്ടായ്മ ഇനിയെന്ന് എന്നുപോലും അദ്ദേഹത്തിന് പ്രതീക്ഷയില്ല.ലോകകപ്പിലേക്ക് വിന്‍ഡീസിനെ ലിസ്റ്റ് ചെയ്തപ്പോള്‍ കളിപണ്ഠിതന്മാരെല്ലാം ചടങ്ങു തീര്‍ക്കാന്‍ ഒരു ടീം എന്ന നിലയിലാണ് അവരെ വിലയിരുത്തിയത്.ചിലപ്പോള്‍ ഒന്നോ രണ്ടോ വിജയത്തോടെ മടങ്ങും അതുമല്ലെങ്കില്‍ എല്ലാ കളികളും തോറ്റ് തിരികെ പോകും.സ്വന്തം ക്രിക്കറ്റ് ബോര്‍ഡിനുപോലും വിലയില്ലാത്തവര്‍ക്ക് മുന്നില്‍ അദ്ധ്വാനിച്ചു നേടിയ കിരീടം ജ്വലിച്ചു നില്ക്കുന്നു.തികഞ്ഞ വിജയം തന്നെയായിരുന്നു വിന്‍ഡീസിന്റേത്,എന്തുകൊണ്ടും അര്‍ഹിച്ചിരുന്ന നേട്ടം.
ലോകകപ്പിന്റെ ഓരോ ഘട്ടത്തിലും സമര്‍ത്ഥമായ പ്രകടനമികവ് അവരിലെ ഓരോ താരവും പുറത്തെടുത്തു.പതിനഞ്ച് അംഗ ടീമില്‍ പതിനഞ്ച് വിന്നര്‍മാരുണ്ടെന്ന് സമ്മി നേരത്ത പ്രസ്താവിച്ചിരുന്നു.ലോകകപ്പ് തിരി അണയുമ്പോള്‍ അത് ശരിവെക്കുന്നതായിരുന്നു വിന്‍ഡീസിന്റെ ഓരോ വിജയവും.ക്രിസ് ഗെയ്ല്, മര്‍ലോണ്‍ സാമുവല്‍സ്,ഫൈനലിലെ അവസാന ഓവറില്‍ തുടര്‍ച്ചയായി നാല് സിക്സര്‍ അടിച്ച് ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയ കാര്‍ലോസ് ബ്രാത്ത്വേറ്റ് അങ്ങനെ പേരുകള്‍ നീളുന്നു.ഒരു കളിയില്‍ പോലും നായകന്റെ വ്യക്തിഗത മികവ് പ്രകടമായില്ല.പക്ഷെ ഓരോ കളിയിലും കളിക്കാരെ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് നല്ല ഗ്രാഹ്യമുണ്ടായിരുന്നു.അതില്‍ വിജയിക്കാനും സാധിച്ചു.നിര്‍ണ്ണായക ഘട്ടങ്ങളിലെല്ലാം ടീമിന് ഊര്ജ്ജസ്വലത പകര്‍ന്ന് ഒട്ടും വേവലാതിയില്ലാതെ റിലാക്സായി നില്ക്കുന്ന സമ്മിയുടെ മുഖം ലോകകപ്പ് ആവേശത്തേക്കാല് പതിന്മടങ്ങ് പ്രഭാവത്തോടെ ഓര്‍മ്മകളില്‍ തങ്ങിനില്ക്കുന്നു.ഇത് ഞങ്ങള്‍ നേടും എന്ന ഉറച്ച വിശ്വാസം ആ ഭാവത്തില്‍ ഉണ്ടായിരുന്നു.അതുമല്ലെങ്കില്‍ ഇങ്ങനെ ഒരു യാത്രപോലും ഇന്ത്യയിലേക്ക് പ്രതീക്ഷിച്ചിരുന്നില്ല ഇത്രത്തോളം എത്തിയില്ലേയെന്നൊരു ആശ്വാസവും ലൈവ് മാച്ചിനിടെ ഈ വിന്നിംഗ് ക്യാപ്റ്റന്റെ മുഖത്ത് കാണാമായിരുന്നു.ഫൈനലില്‍ ഒരോവറില്‍ വിജയിക്കാന്‍ ഇംഗ്ലണ്ടിനെതിരെ വിന്‍ഡീസിന് 19 റണ്‍സ് എന്ന വലിയ നേട്ടം മുന്നില്‍ കിടക്കുമ്പോള്‍ സ്ക്രീനില്‍ സഹകളിക്കാര്‍ക്കൊപ്പം ബൗണ്ടറിക്കരികില്‍ വിശ്രമസ്ഥലത്തിരിക്കുന്ന സമ്മിയുടെ മുഖഭാവത്തിന് ഒട്ടും മാറ്റമുണ്ടായതായി കണ്ടില്ല.
ലോകകപ്പിന് തൊട്ടുമുമ്പ് വെസ്റ്റിന്‍ഡീസ് 15 അംഗ ടീമിനെ തട്ടിക്കൂട്ടുകയായിരുന്നു.ഇതില്‍ 12 പേരും അവസാനനിമിഷം ടീമിലെത്തിയവര്‍.കീറോണ്‍ പൊള്ളാര്‍ഡ്,സുനില്‍ നാരായണ്‍, ഡാരെണ്‍ ബ്രാവോ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിനൊപ്പം ഉണ്ടായിരുന്നുമില്ല.അവസാനം നാല് സിക്സര്‍ അടിച്ച് കളി ജയിപ്പിച്ച ബ്രാത്ത്വേറ്റ് ലോകകപ്പില്‍ ആദ്യമായി കളിക്കുന്ന താരം.ലോകകപ്പിന് പുറപ്പെടും മുമ്പ് ദുബായില്‍ പേരിനൊരു പരിശീലനക്യാമ്പ് സംഘടിപ്പിച്ചത് മാത്രമാണുണ്ടായത്.ആ സമയത്ത് വിന്‍ഡീസ് ടീമിന് ലോകകപ്പിനിറങ്ങാന്‍ ജേഴ്സി പോലും ഉണ്ടായിരുന്നില്ല.ഫില്‍ സിമ്മണ്‍സ് ആണ് മുഖ്യ പരിശീലകന്.ടീമിന്റെ ചുമതലയേറ്റെടുത്ത മാനേജര്‍ റൗള്‍ ലെവിസ് മുമ്പ് മറ്റേതെങ്കിലും ടീം മാനേജരായ അനുഭവസമ്പത്തുപോലും ഉണ്ടായിരുന്നില്ല.ദുബായില്‍ പരിശീലകക്യാമ്പ് നടക്കുമ്പോള്‍ അദ്ദേഹം കൊല്‍ക്കത്തയിലെത്തി വേണ്ടതെല്ലാം ചെയ്തു.വിന്‍ഡീസ് ടീമിന് ഏറെ കഷ്ടപ്പെട്ടാണ് ഈ മാനേജര്‍ ജേഴ്സി പോലും സംഘടിപ്പിച്ചത്.
ഇങ്ങനെ ഒരുപാട് കടമ്പകള്‍ കടന്നെത്തി വിജയത്തിന്റെ ആശ്വാസവുമായി നാട്ടിലേക്ക് തിരിക്കുമ്പോള്‍ നായകന് സമ്മിക്ക് ഇനിയെന്നാണ് ഈ താരങ്ങള്‍ ഒന്നിച്ച് ഒരു കളിക്കിറങ്ങുകയെന്നുപോലും നിശ്ചയമില്ല.ഇതെല്ലാം പറഞ്ഞറിയിച്ചുകൊണ്ട് നായകന് നടത്തിയ പ്രസംഗം തുടങ്ങുന്നത് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്.തുടര്‍ന്ന് കഷ്ടപ്പാടുകളും ദുരിതങ്ങളും നിറഞ്ഞ കടമ്പകടന്നതിന്റെ അനുഭവ വിവരണത്തില്‍ ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ പ്രചോദനമുള്‍ക്കൊണ്ടു.ഇതിന്റെ പ്രതികരണം അദ്ദേഹം ട്വിറ്ററില്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്ഡിനോടായി അഭിപ്രായത്തിലൂടെ നിര്‍ദ്ദേശിക്കാനും മറന്നില്ല.വി വി എസ് ലക്ഷ്മണ്,മൈക്കല്‍ വോന്‍, ഹര്‍ഷ ഭോഗ്ലെ തുടങ്ങിയവരും നായകന് സമ്മിയുടെ വാക്കുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
INDIANEWS24.COM Sports